'ഷാജിയുടെ മരണം എസ്എഫ്ഐയുടെ ക്രൂരത'; വിധികർത്താക്കളെ മുറിയിൽ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും വിഡി സതീശൻ

കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസിൽ കുറ്റാരോപിതനായ വിധികര്‍ത്താവ് പിഎൻ ഷാജി ആത്മഹത്യാ ചെയ്തതിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്എഫ്ഐക്കാരുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിന് കാരണമായെന്ന് സതീശൻ വിമര്‍ശിച്ചു.

വിധികർത്താക്കളെ എസ്എഫ്ഐക്കാര്‍ മുറിയിൽ കൊണ്ടുപോയി മര്‍ദിച്ചു. സിദ്ധാർത്ഥിന്റെ മരണം എസ്എഫ്ഐക്കാരുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. മര്‍ദ്ദനത്തിൽ മനംനൊന്താണ് ഷാജി ആത്മഹത്യ ചെയ്തത്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കണം. സംസ്ഥാനത്ത് രക്ഷകർത്താക്കളുടെ ഭീതി വർധിച്ചിരിക്കുകയാണ്. പലർക്കും കുട്ടികളെ കോളേജിൽ അയക്കാൻ പേടിയാണ്. എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ റൈസിൽ നരേന്ദ്രമോദി ചെയ്തതിനേക്കാൾ വലിയ അൽപ്പത്തരമാണ് പിണറായി വിജയൻ ചെയ്യുന്നത്. പത്ത് കിലോ സാധാരണ രീതിയിൽ കൊടുക്കേണ്ടതിന് പകരം നിലവിൽ ഉണ്ടായിരുന്ന ആനുകൂല്യം പരിമിതപ്പെടുത്തിയെന്നും സതീശൻ വിമര്‍ശിച്ചു. ആദ്യം പൗരത്വം നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുകയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.

ഇപി ജയരാജന്റെ കുടുംബത്തിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎയുടെ കേരളത്തിലെ നോൺ പ്ലേയിങ് ക്യാപ്റ്റനാണ് പിണറായി വിജയൻ. ഇപി ജയരാജൻ എൻഡിഎയുടെ ക്യാപ്റ്റനെ പോലെയാണ് പെരുമാറുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപി കേരളത്തിലെ കോൺഗ്രസിനെ ചൊറിയാൻ വരണ്ട. കോൺഗ്രസിൽ നിന്നുള്ള ആളുകളെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സിപിഎം അജണ്ട.

സാബു ജേക്കബിന് സിപിഎം മറുപടി പറഞ്ഞോ? നീ ആരാടാ എന്ന് ചോദിക്കാൻ ആരുമുണ്ടായില്ലല്ലോ? സിപിഎമ്മുകാര്‍ക്ക് സാബു ജേക്കബിനെ പേടിയാണോ? ദല്ലാൾ നന്ദകുമാറാണോ സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ട ആളെന്നും അദ്ദേഹം ചോദിച്ചു. ഇയാളുമായി ഒരു ബന്ധവുമില്ലെന്ന് പറയാൻ എംവി ഗോവിന്ദന് കഴിയുമോ? തുടങ്ങിയ ചോദ്യങ്ങളും വിഡി സതീശൻ ഉന്നയിച്ചു.