പോണ്‍ സ്റ്റാര്‍ നേമത്തെ പ്രവര്‍ത്തക; മുസ്ലിം ലീഗില്‍ അംഗത്വം നേടി ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും!; 'തള്ളിക്കയറ്റം' കണ്ട് ഞെട്ടി കേരളാ നേതൃത്വം

മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിനിയില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് നടി മിയ ഖലീഫയും ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും. പുതിയ അംഗത്വ ലിസ്റ്റില്‍ പോണ്‍ സ്റ്റാര്‍ ഉള്‍പ്പെടെയുള്ളവര്‍ കടന്നു കൂടിയത് പാര്‍ട്ടി നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡില്‍നിന്നാണ് ഇവര്‍ പട്ടികയില്‍ കടന്നു കൂടിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാമ്പയിനില്‍ അംഗങ്ങളെ കൂട്ടാന്‍ നടത്തിയ തട്ടിപ്പാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ലീഗ് കണ്ടെത്തിയിട്ടുണ്ട്.

വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണമെന്നാണ് നിയമം. . ഓരോ വാര്‍ഡിനും ഓരോ പാസ്വേഡും നല്‍കിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് പരിശോധിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം പുതിയ പ്രവര്‍ത്തകരുടെ പേര് കണ്ട് ഞെട്ടിയത്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണത്തില്‍ മുസ്ലിം ലീഗിന് റെക്കോര്‍ഡ് വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബറിലെ അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 24.33 ലക്ഷം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളതെന്ന് അവകാശപ്പെടുന്നത്. അംഗങ്ങളില്‍ 51% സ്ത്രീകളാണെന്നും 61% പേര്‍ 35 വയസില്‍ താഴെയുള്ളവരാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. 2016-ലെ അംഗത്വവിതരണത്തെ അപേക്ഷിച്ച് ഇക്കുറി 2,33,295 അംഗങ്ങളുടെ വര്‍ധനയുണ്ടായി.

പ്രവര്‍ത്തകരുടെ എണ്ണത്തിലെ വര്‍ദ്ധനവ്, ലീഗിന്റെ സന്ദേശം യുവാക്കളിലേക്കും വനിതകളിലേക്കും മികച്ചരീതിയില്‍ എത്തിയതിന്റെ തെളിവാണിതെന്ന് സംസ്ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. കാമ്പസുകളില്‍ എം.എസ്.എഫിനു ലഭിച്ച വോട്ടില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണ്. സ്ത്രീസമൂഹം ലീഗിനെ വന്‍തോതില്‍ അംഗീകരിക്കുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

വാര്‍ഡ് സമിതികളുടെ രൂപീകരണം കഴിഞ്ഞമാസം പൂര്‍ത്തിയായി. 15-നകം പഞ്ചായത്ത് സമിതികളും തുടര്‍ന്ന് മണ്ഡലം സമിതികളും രൂപീകരിക്കും. ഫെബ്രുവരിയോടെ ജില്ലാസമിതികളും മാര്‍ച്ചില്‍ പുതിയ സംസ്ഥാനസമിതിയും നിലവില്‍ വരും. മാര്‍ച്ച് 10-നു ദേശീയസമിതി പ്രഖ്യാപനവും കൗണ്‍സിലും ചെന്നൈയില്‍ നടക്കും. മറീന ബീച്ചിലാണ് 75-ാം വാര്‍ഷികാഘോഷസമ്മേളനം.

സംഘടനയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കും. എത്ര ശതമാനമെന്നു നിശ്ചയിച്ചിട്ടില്ല. ത്രിതലപഞ്ചായത്തുകളിലെ ലീഗ് ജനപ്രതിനിധികളില്‍ 60 ശതമാനവും വനിതകളാണ്. നിയമസഭാ, പാര്‍ലമെന്റ് പ്രാതിനിധ്യം പിന്നീട് ചര്‍ച്ചചെയ്യുമെന്നും സംസ്ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടി അംഗത്വത്തില്‍ ഉണ്ടായിരിക്കുന്ന അബദ്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചിട്ടുണ്ട്.