ലൈംഗികാതിക്രമം; മേക്കപ്പ് ആര്‍ട്ടിസ്റ്റിന് എതിരെ പുതിയ പരാതി

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് എതിരെ പുതിയ പരാതി. ലൈംഗിക പീഡനം നേരിട്ടു എന്നാരോപിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ടക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഇതുവരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവാഹത്തിന് മേക്കപ്പ് ചെയ്യാന്‍ എത്തിയ തന്നെ ലൈഗിംഗമായി ചൂഷണം ചെയ്തു എന്നാണ് പരാതി. 2015ലാണ് അതിക്രമം നേരിട്ടത്. കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നും യുവതി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതിയില്‍ കേസ് എടുക്കും.

ഇയാള്‍ക്കെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.  കേസില്‍ അനീസ് അന്‍സാരിയുടെ സഹായികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വൈറ്റില ചളിക്കവട്ടത്തെ യുണിസെക്സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്ഥാപനത്തിന്റെ ഉടമയാണ് അനീസ് അന്‍സാരി. അനീസിന്റെ സലൂണിലെത്തിയ ഒരു യുവതി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ മീടൂ ആരോപണവുമായി രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് മൂന്ന് യുവതികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പ്രതി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും മേക്കപ്പ് ട്രയല്‍ നോക്കാന്‍ ചെന്നപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി.