നിയമനവും അഡ്മിഷനും വഴി വെള്ളാപ്പള്ളി സമ്പാദിച്ചത് 1600 കോടി, എസ്.എൻ ട്രസ്റ്റിൽ സർവത്ര അഴിമതി; ആഞ്ഞടിച്ച് സെൻകുമാർ

വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് മുൻ ഡി ജി പിയും ബി ജെ പി നേതാവുമായ ടി പി സെൻകുമാർ. അഴിമതിയിലൂടെയാണ് വെള്ളാപ്പള്ളി തുടർച്ചയായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ സെൻകുമാർ പറഞ്ഞു. വെള്ളാപ്പള്ളിയും കുടുംബവും എസ് എൻ ഡി പി യുടെ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണം. സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണം. എസ് എൻ ട്രസ്റ്റിൽ നടക്കുന്ന കോടികളുടെ ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തണം.

അഡ്മിഷനും നിയമങ്ങൾക്കും പണം വാങ്ങുന്ന വെള്ളാപ്പള്ളി കുടുംബം ഈ ഇനത്തിൽ 1600 കോടി രൂപ സമ്പാദിച്ചതായി അദ്ദേഹം ആരോപിച്ചു. ഇതേകുറിച്ച് വിജിലൻസും ആദായ നികുതി വകുപ്പും അന്വേഷണം നടത്തണം. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. എസ് എൻ ഡി പി യോഗത്തിന്റെ തിരഞ്ഞെടുപ്പ് ഒട്ടും സുതാര്യമായല്ല നടക്കുന്നതെന്നും ഇതിൽ മാറ്റം വരേണ്ടതുണ്ടെന്നും സെൻകുമാർ പറഞ്ഞു.