T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

എൻ്റെ കണ്ണും മനസ്സും ആനന്ദത്താൽ നിറയുന്നുണ്ട്. നമ്മുടെ സ്വന്തം സഞ്ജു സാംസൺ ടി-20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടിയിരിക്കുന്നു. സഞ്ജുവിൻ്റെ സ്ഥാനം സെലക്ടർമാർ കനിഞ്ഞു നൽകിയ സമ്മാനമല്ല. ഒരു കസേര സഞ്ജു പിടിച്ചുവാങ്ങുക തന്നെയാണ് ചെയ്തത്. ഐ.പി.എല്ലിൽ ഉജ്ജ്വല ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന സഞ്ജുവിനെ തഴയാൻ സെലക്ടർമാർക്ക് സാധിക്കില്ലായിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന സംഭവങ്ങൾ ഓർക്കുന്നില്ലേ? ഓ.ഡി.ഐ ക്രിക്കറ്റിൽ ഗംഭീര റെക്കോർഡുകൾ ഉണ്ടായിരുന്ന സഞ്ജു ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടു. അതേ ഫോർമാറ്റിൽ ദയനീയമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ചുകൊണ്ടിരുന്ന സൂര്യകുമാർ യാദവ് ലോകകപ്പ് കളിച്ചു! ലോകകപ്പ് ഫൈനലിൽ സൂര്യ പരാജയപ്പെടുകയും ഇന്ത്യ ട്രോഫി അടിയറവ് വെയ്ക്കുകയും ചെയ്തു. സൂര്യയ്ക്കുപകരം സഞ്ജു കളിച്ചിരുന്നുവെങ്കിൽ ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷേ സൂര്യയേക്കാൾ മെച്ചപ്പെട്ട പ്രകടനം സഞ്ജുവിൽ നിന്ന് കിട്ടുമായിരുന്നു എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.
ഇത്ര വലിയ അപരാധം സഞ്ജുവിനോട് ചെയ്തിട്ടും ബി.സി.സി.ഐ-യ്ക്ക് അതിൻ്റെ പേരിൽ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. 2024-ലെ ടി-20 ലോകകപ്പിൽ സഞ്ജുവിനെ കളിപ്പിക്കാൻ ബി.സി.സി.ഐ ഉദ്ദ്യേശിച്ചിരുന്നില്ല. ഋഷഭ് പന്ത്,കെ.എൽ രാഹുൽ,ജിതേഷ് ശർമ്മ തുടങ്ങിയ വിക്കറ്റ് കീപ്പർമാരെ ടൂർണ്ണമെൻ്റിന് കൊണ്ടുപോകാനാണ് സെലക്ടർമാർ ആഗ്രഹിച്ചിരുന്നത്. പക്ഷേ ഇത്തവണത്തെ ഐ.പി.എല്ലിൽ സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് നല്ലതുപോലെ റണ്ണൊഴുകി. സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൻ്റെ തലപ്പത്ത് എത്തി. അതോടെ സെലക്ടർമാരുടെ പദ്ധതികൾ മാറി. സഞ്ജു മാറ്റി!
സഞ്ജു വലിയൊരു പ്രചോദനമാണ്. എത്രയെത്ര അവഗണനകളോട് പൊരുതിയിട്ടാണ് അയാൾ ജയം വരിച്ചിട്ടുള്ളത്!
ഐ.പി.എല്ലിൽ ആദ്യമായി അങ്കത്തിനിറങ്ങുമ്പോൾ സഞ്ജു ഒരു ടീനേജറായിരുന്നു. അയാളുടെ പ്രതിഭാധാരാളിത്തം അന്നുതന്നെ ചർച്ചയായതാണ്. വേറെ ഏതെങ്കിലും രാജ്യത്ത് ജനിച്ചിരുന്നുവെങ്കിൽ സഞ്ജു ദേശീയ ടീമിലെ സ്ഥിരം അംഗമായി മാറുമായിരുന്നു.
എന്നാൽ ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്? അയാളുടെ അന്താരാഷ്ട്ര അരങ്ങേറ്റം പരമാവധി വൈകിപ്പിച്ചു. ഒരിക്കലും തുടർച്ചയായ അവസരങ്ങൾ നൽകിയില്ല. സ്ഥിരമായ ബാറ്റിങ്ങ് പൊസിഷൻ പോലും അനുവദിച്ചില്ല. അതൊന്നും സഞ്ജുവിനെ തളർത്തിയില്ല. ഒരു ചെറുപുഞ്ചിരിയോടെ അയാൾ മുന്നോട്ടുപോയി. ഇപ്പോൾ ലോകകപ്പ് ടീമിലും എത്തിയിരിക്കുന്നു.
ക്രിക്കിൻഫോയിൽ സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടിൽ ഒരു പരാമർശമുണ്ട്- ”ഇന്ത്യയുടെ ടോപ് ഓർഡർ സ്പിൻ ബോളിങ്ങിനെതിരെ പതറുന്നുണ്ട്. ആ പോരായ്മ സഞ്ജുവിന് ഇല്ല.” ഏറ്റവും നന്നായി ഫാസ്റ്റ് ബോളിങ്ങിനെ കൈകാര്യം ചെയ്യുന്ന ഒരാൾ കൂടിയാണ് സഞ്ജു. പേസർമാരെ നേരിടുന്ന സമയത്ത് സഞ്ജുവിന് കിട്ടുന്ന അധിക സമയത്തെക്കുറിച്ച് ക്രിക്കറ്റ് പണ്ഡിറ്റുകൾ പലതവണ വിശദീകരിച്ചിട്ടുള്ളതാണ്. അങ്ങനെ സഞ്ജു ഒരു കംപ്ലീറ്റ് ബാറ്ററായി മാറുന്നു!
ഒരു മലയാളി ബാറ്റർ ലോകകപ്പ് കളിക്കും എന്ന പ്രവചനം പത്ത് വർഷങ്ങൾക്കുമുമ്പ് ഒരാൾ നടത്തിയിരുന്നുവെങ്കിൽ നാം അയാളെ പുച്ഛിക്കുമായിരുന്നില്ലേ? ഇപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു! നമ്മുടെ ഏറ്റവും വലിയ ഇൻസ്പിറേഷൻ സഞ്ജുവല്ലാതെ മറ്റാരാണ്!? വെസ്റ്റ് ഇൻഡീസിലെ വിഖ്യാതമായ ബാർബഡോസ് മൈതാനത്തിലാണ് ടി-20 ലോകകപ്പിൻ്റെ ഫൈനൽ അരങ്ങേറുന്നത്. ഒരുകാലത്ത് പേസർമാരുടെ പറുദീസയായിരുന്നു ആ മണ്ണ്.
ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. ബാർബഡോസിൽ ഒരു പേസർ തീപ്പൊരി ഡെലിവെറി പായിക്കുന്നു. കവറിനുമുകളിലൂടെ സഞ്ജുവിൻ്റെ ഫിനിഷിങ്ങ് സിക്സർ! ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം! അങ്ങനെ സംഭവിച്ചാലോ!!?
മേൽപ്പറഞ്ഞത് അതിമോഹമാണെന്ന് നന്നായി അറിയാം. എങ്കിലും സ്വപ്നം കാണുമ്പോൾ എന്തിനാണ് പിശുക്ക് കാട്ടുന്നത്!? സഞ്ജുവിൻ്റെ ജീവിതം നമ്മളോട് പറയുന്നതും അതല്ലേ!? സ്വപ്നം കാണൂ! ആകാശത്തോളം! പരിധികളില്ലാതെ…!