മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന്റെ സുരക്ഷ കൂട്ടും, 200 മീറ്റര്‍ പരിധിയില്‍ നിരീക്ഷണ ക്യാമറകള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും. സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും, ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നിജില്‍ ദാസ് മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വാടകവീട്ടില്‍ ഞിവില്‍ കഴിഞ്ഞത് വന്‍ സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നത്.

വീടിന്റെ 200 മീറ്റര്‍ പരിധിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. വീടിന്‍ പൊലീസ് കാവലുമുണ്ടാകും. മുഖ്യമന്ത്രിയുടെ വീടിന് സമീപത്തുള്ള വീടുകളിലെ താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പരിസരത്തുള്ള പ്രദാന റോഡുകളുടേയും, ഇടവഴികളുടേയും വിശദാംശങ്ങള്‍ ശേഖരിച്ച് വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന റോഡില്‍ നിന്ന് വീടിന്റെ പിറകുവശത്തെത്തുന്ന ഇടവഴിയുടേത് ഉള്‍പ്പടെയാണ് രൂപരേഖ. ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, അഡീഷനല്‍ കമ്മീഷണര്‍ പി പി സദാനന്ദന്‍ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.