പിണറായിയും മോദിയും തമ്മില്‍ രഹസ്യപാക്കേജ്: ജിഗ്നേഷ് മേവാനി, കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി അജണ്ട നടപ്പാക്കാന്‍ പിണറായി സംഘപരിവാറുമായി കൈകോര്‍ക്കുന്നു.

ഗുജറാത്ത് വികസന മാതൃക പകര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം അപകടകരമെന്ന് ജിഗ്നേഷ് മേവാനി. പിണറായിയും മോദിയും തമ്മിലുണ്ടാക്കിയ രഹസ്യപാക്കേജാണിത്. ഫാസിസത്തെയും വര്‍ഗീയതയെയും നേരിടുന്നതില്‍ പിണറായിവിജയന് ഇരട്ടച്ചങ്കല്ല ഇരട്ടമുഖമാണെന്നും ജിഗ്നേഷ് മേവാനി കൊച്ചിയില്‍ പറഞ്ഞു.

ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തിന് മാത്രമേ ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ കഴിയൂവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും സി.പി.എം പശ്ചിമ ബംഗാള്‍ ഘടകവും തുറന്നു പറയുമ്പോഴാണ് പിണറായിയുടെ രഹസ്യബന്ധം. കേരളത്തില്‍ ബി.ജെ.പിക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ വികസനം പകര്‍ത്തുന്നില്ല, എന്നിട്ടും കേരളത്തിലെ ചീഫ് സെക്രട്ടറിടക്കമുള്ള പ്രതിനിധി സംഘം അവിടെ പോയത് മോദിയും പിണറായിയും തമ്മിലുള്ള രഹസ്യപാക്കേജിന്റെ അടിസ്ഥാനത്തിലാണ്. ഇത് അപകടവും ആശ്ചര്യപ്പെടുത്തുന്നതുമാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

Read more

ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരള മോഡല്‍ മികച്ചതാണ്. ഗുജറാത്ത് മോഡലിനെ കുറിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിന് ഒന്നുമറിയില്ല. എന്നാല്‍, ഗുജറാത്തില്‍ ജനിച്ചു വളര്‍ന്ന ഒരു വ്യക്തി എന്ന നിലയില്‍ ഗുജറാത്ത് മോഡല്‍ വികസനം പൊള്ളയായ ഒന്നാണെന്ന് എനിക്കറിയാം. ദയനീയമാണ് അവിടുത്തെ അവസ്ഥ. അമ്പത് ശതമാനത്തിന് മുകളില്‍ സ്ത്രീകള്‍ക്ക് വിളര്‍ച്ചയും 40 ശതമാനത്തിന് മുകളില്‍ കുട്ടികള്‍ക്ക് പോഷകാഹാര കുറവുണ്ട്. യാത്ഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ല ഗുജറാത്ത് മോഡല്‍. കെട്ടിച്ചമച്ച പുകമറ മാത്രമാണത്. ഗുജറാത്തിലെ ജനങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഫാഷിസത്തിന്റെ ഇരകളെന്നും മേവാനി പറഞ്ഞു.