പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നൽകി സുപ്രീംകോടതി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. പരീക്ഷകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.

പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് കോടതി വിലയിരുത്തി. എല്ലാ ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ പരീക്ഷ നടത്താമെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രിംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്. കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.  ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു
എന്നാല്‍ ഓണ്‍ലൈന്‍ ആയി പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് അംഗീകരിച്ച സുപ്രീംകോടതി ഹര്‍ജികള്‍ തള്ളുകയായിരുന്നു.

അതേസമയം, പരീക്ഷ നടത്താന്‍ പൂര്‍ണസജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിധി പഠിച്ച് ടൈം ടേബിള്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.