എസ്.ഡി.പി.ഐയുടെ ജാഥയില്‍ ഒരു കുട്ടിയെ കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത് ദുഃഖിതനാക്കി: എം.എ ബേബി

എസ്ഡിപിഐ യുടെ ഒരു ജാഥയില്‍ ഒരു കുട്ടിയെക്കൊണ്ടു വിളിപ്പിച്ച മതവിദ്വേഷമുദ്രാവാക്യം തന്നെ ദുഃഖിതനാക്കിയെന്ന്‌സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഈ പ്രായത്തില്‍ തന്നെ വര്‍ഗീയ വിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ് രാഷ്ട്രീയമുള്ള ആരും ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. ആര്‍എസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐയും മറ്റും. അക്രമത്തിലും വര്‍ഗീയവിഷത്തിലും ആര്‍എസ്എസിന് ഒട്ടും പിന്നിലല്ല ഇവരും. എണ്ണത്തില്‍ കുറവാണെങ്കിലും വണ്ണത്തില്‍ ഒപ്പമാണെന്നും എം എ ബേബി പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആരാണ് മതവിദ്വേഷം പടര്‍ത്തുന്നത്?

നരേന്ദ്ര മോദി സര്‍ക്കാറിലെ ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് വടക്കുകിഴക്കന്‍ ദില്ലിയിലെ മുസ്ലിം മേഖലകളില്‍ വര്‍ഗീയലഹള നടത്തിയത്. അന്ന് വെറും പാര്‍ലമെന്റ് അംഗമായിരുന്ന ഇദ്ദേഹം ഇതിനുശേഷമാണ് കേന്ദ്രത്തില്‍ മന്ത്രിയായി നിയമിക്കപ്പെടുന്നത്. അനുരാഗ് ഠാക്കൂര്‍ മാത്രമല്ല മതദ്വേഷപ്രസംഗം നടത്തുന്നത്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം ആരും അതില്‍ നിന്ന് മാറിനിന്നിട്ടില്ല.

കേരളത്തിലും ശശികലയെപ്പോലെ വശങ്ങളില്‍ നില്ക്കുന്നവര്‍ മാത്രമല്ല വര്‍ഗീയവിഷം പടര്‍ത്തുന്നത്. ആര്‍എസ്എസ് രാഷ്ട്രീയമുള്ള ആരും അതില്‍നിന്ന് മാറിനില്‍ക്കുന്നില്ല. ആര്‍എസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐയും മറ്റും. അക്രമത്തിലും വര്‍ഗീയവിഷത്തിലും ആര്‍എസ്എസിന് ഒട്ടും പിന്നിലല്ല ഇവരും. എണ്ണത്തില്‍ കുറവാണെങ്കിലും വണ്ണത്തില്‍ ഒപ്പം. എസ്ഡിപിഐ യുടെ ഒരു ജാഥയില്‍ ഒരു കുട്ടിയെക്കൊണ്ടു വിളിപ്പിച്ച മതവിദ്വേഷമുദ്രാവാക്യം എന്നെ ദുഃഖിതനാക്കുകയാണുണ്ടായത്. ഈ പ്രായത്തില്‍ തന്നെ വര്‍ഗീയവിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടി!