പി.വി ശ്രീനിജന്‍ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ നടക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്; കിറ്റെക്‌സിനെയും ട്വന്റി-20യെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; പിന്നോട്ടില്ലെന്ന് സാബു എം. ജേക്കബ്

കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനെതിരെ കടുത്ത ആരോപണങ്ങളുമായി ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ട്വന്റി-20 നടപ്പിലാക്കുന്ന പദ്ധതികളുടെ ക്രഡിറ്റ് അടിച്ചുമാറ്റാനാണ് ശ്രീനിജന്‍ ശ്രമിക്കുന്നത്. മണ്ഡലങ്ങളില്‍ ഒരു വികസനവും നടപ്പിലാക്കാന്‍ അദേഹത്തിന് സാധിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കേണ്ടെന്നാണ് ട്വന്റി-20 തീരുമാനം. അതിപ്പോള്‍ യുഡിഎഫ്,എല്‍ഡിഎഫ്,ബിജെപി എന്നീ പാര്‍ട്ടികളോടും ട്വന്റി-20ക്ക് ഒരേ സമീപനമാണ്. ട്വന്റി-20യെ തകര്‍ക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രം കേരളത്തില്‍ മതിയെന്നാണ് ശ്രീനിജന്‍ കരുതുന്നത്. അങ്ങനെ വിട്ടുകൊടുക്കാന്‍ ട്വന്റി-20 തയാറല്ല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ട്വന്റി-20 ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കേസുകള്‍. വിളിക്കാതെ ചടങ്ങിന് വരുന്ന ആളാണ് ശ്രീനിജന്‍. ട്വന്റി-20 നടപ്പാക്കുന്ന വികസന പദ്ധതികളുടെ പോലും ക്രഡിറ്റ് അടിക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞാണ് അദേഹം. എല്ലാവരെയും ചൊറിഞ്ഞ് പ്രകോപിപ്പിക്കുക എന്നതാണ് അദേഹത്തിന്റെ ലക്ഷ്യം. കിറ്റക്‌സ് അടക്കം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ പിന്നോട്ട് പോകാന്‍ തങ്ങള്‍ ഉദേശിക്കുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു.

പി.വി ശ്രീനിജന്റെ പരാതിയില്‍ ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ തനിക്കെതിരെ എടുത്ത കേസിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്ന് അദേഹം. നിരന്തരം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം.എല്‍.എ നേരത്തെ രംഗത്ത് വന്നിരുന്നു. സാബു എം. ജേക്കബിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കഴിഞ്ഞ മലയാള മാസം ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷി ഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം.എല്‍.എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ച കാരണം ചൂണ്ടിക്കാട്ടി എം.എല്‍.എ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Read more

പട്ടികജാതിയില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞു കൊണ്ട് സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തില്‍ നടത്തുന്ന പരിപാടികളില്‍ എം.എല്‍.എയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്റി-20 എന്ന പ്രാദേശിക പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയെന്നുമാണ് ശ്രീനിജിന്റെ പരാതി. ഇതിനായി ഗൂഢാലോചന നടത്തി ട്വന്റി-20 പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പട്ടികജാതിക്കാരനായ തന്നെ സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയെന്നും എം.എല്‍.എ പരാതിയില്‍ പറയുന്നു.