ശബരിമല സ്വർണക്കൊള്ളയിലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വർണക്കൊള്ള നടന്നത് കൃത്യമായ പദ്ധതിയോടെയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒന്നും സംഭവിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നടന്നത് രാഷ്രീയ അഴിമതിയാണെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കട്ടിളപ്പാളിക്കേസിലാണ് പദ്മകുമാറിന്റെ അറസ്റ്റ്. കേസിൽ എട്ടാംപ്രതിയാണ് പദ്മകുമാർ. 2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയിരുന്നു.
ഇതിന് പിന്നാലെ ഇന്ന് ചോദ്യചെയ്യലിനായി പദ്മകുമാർ എസ്ഐടിക്ക് മുന്നിൽ ഹാജരായിരുന്നു. ഏറെനേരത്തെ ചോദ്യചെയ്യലിന് ശേഷമാണ് പദ്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് പദ്മകുമാറിനെ ചോദ്യം ചെയ്‌തത്. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്. സിപിഎം ജില്ലാ കമ്മറ്റി അംഗവും മുൻ എംഎൽഎയുമാണ് എ പദ്മകുമാർ.







