ശബരിമലയിലെ സ്വർണം മോഷണം പോയ കേസിൽ അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് നൽകിയത്. കേസിൽ ഇന്നലെ എൻ വാസു അറസ്റ്റിലായിരുന്നു.
കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം. പിസി ആക്റ്റ് ചുമത്തിയ സാഹചര്യത്തിലാണ് കേസ് റാന്നിയിൽ നിന്നും കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്. അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുൻ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പത്തനംതിട്ട കോടതിയാണ് എന്‍. വാസുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നത് രേഖയില്‍നിന്ന് ഒഴിവാക്കി ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാര്‍ശ നല്‍കിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ എന്‍. വാസു ഇടപെടല്‍ നടത്തിയെന്നും എസ്‌ഐടി കോടതിയില്‍ അറിയിച്ചു. മറ്റ് പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗുഢാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കിയിരുന്നു.







