സ്വപ്ന സുരേഷിന്റെ ജാമ്യവ്യവസ്ഥകളിൽ ഇളവ്‌; കേരളത്തിന് പുറത്തുപോകാൻ അനുമതിയില്ല

സ്വർണ കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കോടതി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി സ്വപ്നയ്ക്ക് അനുമതി നൽകി. എന്നാൽ, കേരളം വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചു. സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ സ്വപ്‌ന‌യ്‌ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ്‌ കോടതി ജാമ്യം അനുവദിച്ചിരുന്നത്‌.

തിരുവനന്തപുരത്തെ വീട്ടിൽ പോകാൻ ഈ വ്യവസ്ഥ നീക്കണമെന്ന്‌ സ്വപ്ന സുരേഷ്‌ ആവശ്യപ്പെട്ടിരുന്നു. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ കേരളം വിട്ടുപോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും എൻഫോഴ്സ്മെൻറും കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി ഇന്ന് ജയിൽ മോചിതരാകും. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന സരിത് ഉൾപ്പെടെയാണ് ജയിലിൽ നിന്നും ഇറങ്ങുന്നത്. എൻഐഎ കേസിൽ ഉൾപ്പെടെ എല്ലാ കേസുകളിലും ഇന്ന് പുറത്തിറങ്ങുന്ന സരിത്, റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നീ നാല് പേർക്കും ജാമ്യം ലഭിച്ചിരുന്നു.

അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചനം. ജയിലിനുള്ളിൽ വച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നൽകിയിരുന്നു. സരിത്തിൻറെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ സ്വപ്ന, സന്ദീപ് നായർ എന്നിവർ നേരത്തെ ജയിലിൽ നിന്നും ഇറങ്ങി. ഇതോടെ സ്വർണ കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി.