ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി, ജാമ്യാപേക്ഷ പരിഗണിക്കുക പിന്നീട്

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. തിരുവല്ല ജെഫ് സിഎം കോടതിയാണ് രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കോടതി 3 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ജനുവരി 15ന് വൈകിട്ട് രാഹുലിനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

16ന് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതം എന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചു. രാഹുലിലനെ പാലക്കാട് എത്തിച്ച് തെളിവെടുക്കും. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്. മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്നത് പാലിച്ചില്ല. അറസ്റ്റ് ചെയ്തപ്പോള്‍ കേസിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയിച്ചില്ല. ചട്ടം ലംഘിച്ചാണ് പരാതി സ്വീകരിച്ചത്. ഭരണഘടനാവകാശ ലംഘനമുണ്ടായി. സാക്ഷികള്‍ വേണമെന്ന മിനിമം കാര്യങ്ങള്‍ പോലും പാലിച്ചില്ല. കേസ് രാഷ്ട്രീയ പ്രേരിതം. തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാന്‍ ശ്രമമെന്നും വാദമുയര്‍ന്നു.