സി.പി.എം സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്ന ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ്: രമേശ് ചെന്നിത്തല

മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതും, ഇന്ത്യൻ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ് സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ പൊലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്, മാധ്യമ സ്വാതന്ത്ര്യത്തിനു മൂക്കുകയറിടുന്നതും, ഇന്ത്യൻ ഭരണഘടന നമുക്ക് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്.

സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. പരാതിക്കാരില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ കഴിയുന്ന വകുപ്പാണിത്.

ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായ പ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പൊലീസ് എങ്ങനെ തീരുമാനിക്കും? അതായത്, ഈ കരിനിയമം വഴി വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും, പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളേയും വ്യക്തികളേയും നിശബ്ദരാക്കാന്‍ സര്‍ക്കാരിന് കഴിയും.

വളരെയേറെ അവ്യക്തതകള്‍ ഉള്ള ഒരു നിയമഭേദഗതിയാണിത്.

ഈ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും കേസെടുക്കാം. അപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുളള സിപി എം സര്‍ക്കാരിന്റെ ദുഷ് ചെയ്തികളെ ആരും വിമര്‍ശിക്കരുതെന്നും, വിമര്‍ശിച്ചാല്‍ ജയിലിലടയ്ക്കാം എന്നുമുള്ള ഭീഷണിയാണ് ഈ ഓര്‍ഡിനന്‍സ്. നിയമപരമായി നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്, വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ്.

ഐ ടി ആക്റ്റ് 2000ത്തിലെ 66 എ വകുപ്പും, 2011 ലെ കേരളാ പൊലീസ് ആക്റ്റിലെ 118 ഡി വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും എതിരാണെന്ന് കണ്ട് 2015 സെപ്തംബറില്‍ സുപ്രീം കോടതി റദ്ദാക്കിയതാണ്. ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശം പരിപാവനമായാണ് ഭരണഘടന കരുതുന്നത് എന്ന് ഈ കേസിലെ വിധി പ്രസ്താവിച്ച് അന്നത്തെ സുപ്രിം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ. ചലമേശ്വറും, ജസ്റ്റിസ് റോഹിംങ്ങ്ടന്‍ നരിമാനും പറഞ്ഞത്.

ഈ വിധിയെ അന്ന് ആദ്യം സ്വാഗതം ചെയ്ത പാര്‍ട്ടികളില്‍ ഒന്ന് സി പിഎം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സി പി എം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സുപ്രിം കോടതി റദ്ദാക്കിയ 66 എ നിയമത്തിനെക്കാള്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു മാധ്യമ മാരണ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവന്നിരിക്കുകയാണ്. മാധ്യമങ്ങളെയും, സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അത് വിലപ്പോകില്ല.