സി.പി.എം, എം.പിമാരുമായി ചങ്ങാത്തം കൂടൂന്ന ഫോട്ടോ പങ്കിട്ടു, രാജ്‌മോഹന്‍ ഉണ്ണിത്താന് ഫെയ്സ് ബുക്കില്‍ കോണ്‍ഗ്രസുകാരുടെ പൊങ്കാല

സി പി എം എം പിമാര്‍ക്കൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രം ഫേസ് ബുക്കില്‍ പങ്കുവച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് കോണ്‍ഗ്രസുകാരുടെ വക പൊങ്കാല . സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എം ആരിഫ്, എ എ റഹീം, വി ശിവദാസന്‍, ഇടതുപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം എംപിയായ തോമസ് ചാഴികാടന്‍ എന്നിവര്‍ക്കൊപ്പം ഒരു മേശക്ക് ചുറ്റും ഇരിക്കുന്ന ചിത്രമാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. മറ്റുള്ളവരെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അവര്‍ക്കൊപ്പം വെറുതെയിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്.

പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിംഗിലെ ബാങ്ക്വെറ്റ് ഹാളില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നിന്റെ ചിത്രമായിരുന്നു ഇത് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നിരയിലെ എംപിമാരും വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം തെരഞ്ഞെടുപിടിച്ച് അതിന് താഴെയാണ് വിമര്‍ശന കമന്റുകള്‍ ഇടുന്നത്.

തിരിച്ചുവന്നാല്‍ ഈ ഫോട്ടോ കൃപേഷിന്റെ, ശരത് ലാലിന്റെ മാതാപിതാക്കളെ ഒന്ന് കാണിച്ചുകൊടുത്തേക്ക്’ എന്നാണ് ഒരു ഒരാള്‍ കമന്റ്. ‘സര്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇവന്മാരുടെ പോക്രിത്തരം മറക്കരുത് ഇവരല്ല താങ്കളെ എംപി ആക്കിയത് കൃപേഷിനെയും ശരത്തിനെയും മട്ടന്നൂര്‍ ഷുഹൈബിനെയും ഷുക്കൂറിനേയും മറന്നുകൊണ്ട് താങ്കളെപ്പോലെ ഇവരോട് കോംപ്രമൈസ് ചെയ്തു ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ട്’ – വേറൊരാള്‍ കുറിച്ചു.

താങ്കള്‍ അവിടെ സൗഹൃദം പങ്കിട്ടോളൂ മനുഷ്യരല്ലേ. പക്ഷേ സോഷ്യല്‍ മീഡിയയില്‍ വന്ന് ചര്‍ദ്ദിക്കരുത്’ എന്നാണ് മറ്റൊരു കമന്റ്. ‘നിങ്ങള്‍ ഒന്നിച്ചിരുന്ന് ചായ കുടിക്കുവോ ജ്യൂസ് കുടിച്ചോ ചെയ്‌തോ…. മാറിക്കഴിയുമ്പോള്‍ പരസ്പരം ചെളി വാരി എറിയല്‍… ഇതൊക്കെ കണ്ടു തല്ലു കൂടാനും കത്തിക്കുത്ത് നടത്താനും സോഷ്യല്‍ മീഡിയയില്‍ തന്തക്കും തള്ളക്കും വിളിക്കാനും കുറേ മണ്ടന്മാരായ അണികളും… സാക്ഷര കേരളം മുന്നോട്ട്’- മറ്റൊരു കമന്റ് ഇങ്ങനെ.

‘രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത, കോണ്‍ഗ്രസ് ഓഫീസുകള്‍ എല്ലാ കാലത്തും തല്ലിതകര്‍ക്കുന്ന സഖാക്കള്‍ ഇത് കാണട്ടെ’, ‘രാഷ്ടീയം പലതാണങ്കിലും മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്’- ഇതൊക്കെയായിരുന്നു കമ്മന്റുകള്‍. പല കോണ്‍ഗ്രസുകാരും വലിയ ധാര്‍മിക രോഷമാണ് പ്രകടിപ്പിച്ചത്.