'സ്വതന്ത്ര രാജ്യമായിരുന്നെങ്കില്‍ യുപി ലോകത്തിലെ ഏഴാം സ്ഥാനത്ത് എത്തിയേനെ '; യോഗിയുടെ ആരോപണങ്ങളില്‍ കേരളം സ്വയം പരിശോധന നടത്തണം: രാഹുല്‍ ഈശ്വര്‍

കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. യോഗിയുടെ ആരോപണങ്ങളില്‍ സ്വയം പരിശോധന കേരളം നടത്തേണ്ടതുണ്ടെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

.മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിനെയും 20 കോടിയോളം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനെയും ജനസംഖ്യാ പരമായി താരതമ്യം ചെയ്യുന്നത് ശരിയാണോ. യുപി ഒരു സ്വതന്ത്ര്യ രാജ്യമായി കണക്കെടുത്താല്‍ ലോകത്തിലെ ഏഴാമത്തെയോ എട്ടാമത്തെയോ ഏറ്റവും വലിയ രാജ്യമായിരിക്കും. ചരിത്രപരമായ കാരണങ്ങളാല്‍ യുപിയുടെ ഉള്‍ഗ്രാമങ്ങളിലെല്ലാം പ്രശ്നമുണ്ട്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷങ്ങളുമൊക്കെയായി യുപി താരതമ്യം ചെയ്യാന്‍ പറ്റുമോ. ഒരു സാഹചര്യം വരുമ്പോള്‍ യുപിയെ കുറ്റം പറയുന്നതില്‍ എന്താണര്‍ത്ഥമെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

നേരത്തെ കേരളം, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ യോഗി ന്യായീകരിച്ചിരുന്നു. ‘ഈ ആളുകള്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. അതിനാല്‍ കരുതലോടെയിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യമായിരുന്നു.

നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും ഇല്ലാതാക്കാന്‍ ആളുകള്‍ വന്നിട്ടുണ്ടെന്നും അത് അനുവദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു,’ യോഗി പറഞ്ഞു. യുപിയില്‍ രണ്ടാം ഘട്ട പോളിംഗ് നടക്കുന്നതിന് മുന്നോടിയായായിരുന്നു യോഗിയുടെ പരാമര്‍ശം.