പീഡനത്തിന് ക്വട്ടേഷന്‍ കൊടുക്കുന്നത് ചരിത്രത്തിൽ ആദ്യം; ദിലീപാണ് മുഖ്യ സൂത്രധാരനെന്ന് പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അനേവഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നത്.

ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസിലിത് വരെ 20 സാക്ഷികളാണ് കൂറുമാറിയത്. ഇതെല്ലാം ദിലീപിന്റെ സ്വാധീനത്തോടെയാണ്. അസാധാരണമായ ഒരു കേസാണിത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. നിരവധി തെളിവുകളും ഇത് വരെ ശേഖരിച്ചിട്ടുണ്ട് – പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടയിതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വേഷണത്തിന്റെ പുരോഗതി എന്താണെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെടാനാകില്ലെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ദിലീപിന്റെ ഹര്‍ജി ജനുവരി 25ലേക്ക് മാറ്റി. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നീട്ടണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

കേസിലെ പുതിയ നാല് സാക്ഷികളെ 22ന് വിസ്തരിക്കാന്‍ വിചാരണ കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ കേസിലെ തെളിവുകളില്‍ കൃത്രിമത്വം കാണിക്കാന്‍ സാധ്യതയുണ്ടെന്നും ദൃശ്യങ്ങള്‍ കൈമാറണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ ഇടയുണ്ടെന്ന ദിലീപിന്റെ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാവശ്യപ്പെട്ട ഹര്‍ജിക്ക് ഒപ്പം ദിലീപിന്റെ ഈ ഹര്‍ജിയും 25 ലേക്ക് മാറ്റി. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കാനാകില്ല. അത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.