തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധം വർധിക്കുന്നു. കെ. മുരളീധരനെയും കെ. സുധാകരനെയും അനുകൂലിച്ചും നിരവധി നേതാക്കളെ എതിർത്തും തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
തൃശൂർ നഗരത്തിൽ കെ. മുരളീധരനെ അനുകൂലിച്ചാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. “മുരളീധരനെ വിളിക്കൂ… കോൺഗ്രസിനെ രക്ഷിക്കൂ” എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. യൂത്ത് കോൺഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും പേരിലാണ് പോസ്റ്ററുകൾ.
ഇന്ന് രാവിലെ ആലപ്പുഴയിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കെ സുധാകരനെ അനുകൂലിച്ചും നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചും ആയിരുന്നു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ വിളിക്കൂ… കോൺഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിൽ ഉന്നയിച്ച ആവശ്യം. കെ.പി.സി.സി ആസ്ഥാനത്തും കഴിഞ്ഞ ദിവസം സമാനമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്നാണ് ആവശ്യം.
കൊല്ലത്ത് കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണക്കെതിരായി പോസ്റ്ററുകൾ പതിച്ചിരുന്നു. ഡി.സി.സി, ആർ.എസ്.പി ഓഫിസിന് മുമ്പിലാണ് പോസ്റ്ററുകൾ ഉയർന്നത്. സേവ് കോൺഗ്രസ് എന്ന പേരിലായിരുന്നു പോസ്റ്റർ. ബിന്ദു കൃഷ്ണ സ്ഥാനാർഥി നിർണയത്തിൽ പണം വാങ്ങിയെന്നും അവരെ പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം.
Read more
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയെ സജീവമാക്കണമെന്നാണ് മുന്നണി പ്രവർത്തകരുടെ ആവശ്യം.