ജാതീയമായി അധിക്ഷേപിച്ചുവെന്ന് പി.വി ശ്രീനിജിന്റെ പരാതി; സാബു എം. ജേക്കബിന് എതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസ്

കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്റെ പരാതിയില്‍ ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തു. നിരന്തരം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം.എല്‍.എ നേരത്തെ രംഗത്ത് വന്നിരുന്നു. സാബു എം. ജേക്കബിനെ ഒന്നാം പ്രതിയാക്കിയാണ് പുത്തന്‍കുരിശ് പൊലീസ് കേസെടുത്തത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കഴിഞ്ഞ മലയാള മാസം ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷി ഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം.എല്‍.എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ച കാരണം ചൂണ്ടിക്കാട്ടി എം.എല്‍.എ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പട്ടികജാതിയില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞു കൊണ്ട് സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും അവഹേളിക്കണമെന്നും മണ്ഡലത്തില്‍ നടത്തുന്ന പരിപാടികളില്‍ എം.എല്‍.എയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്റി-20 എന്ന പ്രാദേശിക പാര്‍ട്ടിയുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കിക്കൊണ്ട് പ്രസ്താവന ഇറക്കിയെന്നുമാണ് ശ്രീനിജിന്റെ പരാതി. ഇതിനായി ഗൂഢാലോചന നടത്തി ട്വന്റി-20 പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് പട്ടികജാതിക്കാരനായ തന്നെ സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയെന്നും എം.എല്‍.എ പരാതിയില്‍ പറയുന്നു.