കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

കാലടിയിലെ കുഴിയില്‍ കുരുങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് മുന്നില്‍ പരാതിയുമായി നാട്ടുകാര്‍. തൃശൂരിലേക്ക് പോകുംവഴി ആലുവ കാലടിയില്‍ റോഡിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി റോഡില്‍ കുടുങ്ങിയത്. പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി കേന്ദ്രമന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മഴയില്‍ കാറില്‍ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികള്‍ പരിശോധിക്കുകയായിരുന്നു.

റോഡിലെ കുഴികള്‍ മഴയത്ത് പരിശോധിച്ച സുരേഷ് ഗോപി എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിയെ ഫോണ്‍ വിളിച്ചു. റോഡില്‍ കുരുങ്ങിയ മന്ത്രിക്ക് മുന്നിലേക്ക് പ്രദേശവാസികളെത്തി തങ്ങളുടെ ദുരിതം വിവരിച്ചതോടെയാണ് പൊതുമരാമത്ത് സെക്രട്ടറിയെ കേന്ദ്രമന്ത്രി വിളിച്ചത്.

കുഴികള്‍ കാരണം കാലടി പാലത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തങ്ങള്‍ മഴക്കാലത്തടക്കം റോഡിലനുഭവിക്കുന്ന ഗതാഗത കുരുക്കിലെ ദുരിതങ്ങള്‍ കാലടിയിലെ നാട്ടുകാര്‍ മന്ത്രിയോട് പങ്കുവെച്ചു. പൊതുമരാമത്ത് സെക്രട്ടറിയെ വിളിച്ചതിന് പിന്നാലെ കുഴികള്‍ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നല്‍കിയതായി സുരേഷ് ഗോപി നാട്ടുകാരോട് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്.