'പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് മുഖ്യമന്ത്രിക്ക് വലുത്, പൊലീസിന്‍റെ ആത്മവീര്യം പിണറായി തകര്‍ത്തു'; വിഡി സതീശന്‍

പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് മുഖ്യമന്ത്രി പിണറായി വിജയന് വലുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായതെന്നും പൊലീസിനെക്കാള്‍ വലുതാണ് സിപിഎം എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി

തലശേരിയില്‍ ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സിപിഎം ക്രിമിനലുകൾ നിലത്തിട്ട് ചവിട്ടിക്കൂട്ടിയെന്നും ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സിപിഎം നേതാക്കള്‍ ബലമായി മോചിപ്പിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. വനിത ഉള്‍പ്പെടെ രണ്ട് എസ് ഐമാര്‍ക്കെതിരെ നടപടി എടുത്തിരിക്കുകയാണ്. ഇത് എന്ത് പൊലീസാണെന്നും വി ഡി സതീശൻ ചോദിച്ചു.

പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസ് എടുത്ത കേസില്‍ അതേ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ എന്ത് നീതിയാണ് നടപ്പാക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്. ഇപ്പോള്‍ സിപിഎമ്മുകാര്‍ അമ്പലത്തില്‍ പോയി പുഷ്പനെ അറിയമോ എന്ന പാട്ട് പാടുകയാണ്. അക്രമം ഇല്ലാതാക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും വി ഡി സതീശൻ പറഞ്ഞു.

നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെയാണ് ഇവിടെയും അറസ്റ്റു ചെയ്തത്. അയാളെ വണ്ടിയില്‍ കയറ്റിയപ്പോഴാണ് നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ചത്. ഇത് സംസ്ഥാനത്ത് എല്ലായിടത്തും നടക്കുകയാണ്. എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസിനെ ആക്രമിക്കുന്നത്. പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കേരളത്തിന് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം അപകടകരമാണെന്നും വി ഡി സതീശൻ പറഞ്ഞു.