ഭാവി മുന്നില്‍ കണ്ട് സകല എതിര്‍പ്പിനെയും മറികടക്കും അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും'; നാടിന്റെ വികസനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടിലെ സകല വികസനത്തേയും എതിര്‍ക്കണം എന്നതാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനം. അതിന് ആവുന്നത് എല്ലാം അവര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനോടുള്ള മതിപ്പ് ഇല്ലാതാക്കാന്‍ വികസനം മുടക്കിയാല്‍ തന്നെ മതിയല്ലോ എന്നായിരുന്നു അവരുടെ കണ്ടെത്തലെന്ന് ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭാവി മുന്നില്‍ കണ്ട് സകല എതിര്‍പ്പിനെയും മറികടക്കും. അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും. ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെ പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒന്നാം ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് നാട്ടില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു. ഒരു മാറ്റവും ഇവിടെ ഉണ്ടാകില്ലെന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ അവിടെ നിന്ന് കേരളം മാറി. ആ മാറ്റത്തിനാണ് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരമേല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ല. വിഭവ സമാഹാരണത്തിന് കിഫ്ബി ഉപകരിച്ചു. അന്ന് കിഫ്ബിയെ പരിഹസിച്ചവര്‍ ഇന്നത്തെ അനുഭവം നോക്കൂ. പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്ബി വഴി പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കാറില്ല. പുതിയ സംരംഭങ്ങള്‍ വരാന്‍ അത് കാരണമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.