സ്വപ്നയെ വിളിച്ചത് ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ: കെ.ടി ജലീൽ

സ്വർണക്കടത്തു പ്രതി സ്വപ്‍ന സുരേഷിനെ വിളിച്ചത് യു.എ.ഇ കോൺസുലേറ്റിന്റെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കാനാണെന്ന് മന്ത്രി കെ.ടി.ജലീൽ. സ്വപ്നയുമായി ഒമ്പത് തവണയോളം ഫോണ്‍ ചെയ്തതിന്‍റെ രേഖകള്‍ പുറത്തു വന്നതോടെയാണ് മന്ത്രി കെ. ടി ജലീല്‍ വിശദീകരണവുമായി രംഗത്തു വന്നത്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

റമസാൻ മാസത്തെ ഭക്ഷണ കിറ്റ് വിതരണത്തെ കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. മെയ് 27- ന് കോൺസുലേറ്റ് ജനറലിന്റെ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്വപ്‍നയെ വിളിച്ചത്. റമസാന്‍ ഭക്ഷണകിറ്റുകള്‍ ഉണ്ടെന്ന് കാണിച്ചാണ് യു.എ.ഇ കോണ്‍സുല്‍ ജനറലിൽ നിന്ന് സന്ദേശം വന്നതെന്നും അതിനുള്ള സജ്ജീകരണങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയുമായി ബന്ധപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടത് കോൺസുൽ ജനറൽ ആണെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‍നയെ പകൽസമയത്താണ് വിളിച്ചത് രാത്രിയിൽ അല്ല എന്നും കെ.ടി ജലീൽ വ്യക്തമാക്കി. യു.എ.ഇ ദേശീയ ദിനത്തിന് ക്ഷണിക്കാൻ സ്വപ്‍ന സുരേഷ് ഓഫീസിൽ വന്നിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. പേർസണൽ സ്റ്റാഫ് വിളിച്ചത് എന്തിനാണ് എന്ന് തനിക്കറിയില്ല എന്നും കെ.ടി ജലീൽ പറഞ്ഞു.