'ട്രെയിനിംഗ് നല്‍കണമെന്ന് പറഞ്ഞതാകും ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയത്, അറിവുകേട് കൊണ്ടാണ് പറയുന്നത്'; ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാ കോണ്‍ക്ലേവില്‍ താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ അടൂര്‍ ഗോപാലകൃഷ്ണന്‍ ട്രെയിനിംഗ് നല്‍കണമെന്ന് പറഞ്ഞതാകും ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയതെന്നും അറിവുകേട് കൊണ്ടാണ് അങ്ങനെ പറയുന്നതെന്നും കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും പരിശീലനം വേണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാധ്യമ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ല. ദളിതരെയോ സ്ത്രീകളേയോ അപമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് വിശദീകരണം. ഏതെങ്കിലും സമയത്ത് ഞാന്‍ ദളിതനെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടുണ്ടോ. അങ്ങനെയുണ്ടെങ്കില്‍ പരമാവധി ക്ഷമാപണം ചെയ്യാം എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സിനിമ ഒരു മനുഷ്യായുസ് കൊണ്ട് പഠിച്ചു ചെയ്യുന്ന ആളാണ് ഞാന്‍. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു മുന്‍ പരിചയവുമില്ലാതെ ആദ്യമായി സിനിമ എടുക്കുന്നവര്‍ക്കാണ് ഗവണ്‍മെന്റ് ധനസഹായം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ ഒരു ഓറിയന്റേഷന്‍ കൊടുക്കണം. കവിതയും കഥയും എഴുതുന്നതിനൊക്കെ അക്ഷര ജ്ഞാനം വേണ്ടേ. അതുപോലെ തന്നെ സിനിമയും ഒരു ഭാഷയാണ്. അതുകൊണ്ട് തന്നെ നല്ല ധാരണയോടെ വേണം ആളുകള്‍ സിനിമ എടുക്കാന്‍ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read more