നാടുനീളെ രവീന്ദ്രന്‍ നല്‍കിയ പട്ടയം ; എന്താണ് വിവാദ രവീന്ദ്രന്‍പട്ടയം..?

വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇന്ന് ചര്‍ച്ചയായിരിക്കുന്ന രവീന്ദ്രന്‍ പട്ടയം എന്താണ്. അറിയാം രവീന്ദ്രന്‍ പട്ടയത്തെക്കുറിച്ച്.

1999ല്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ശുപാര്‍ശ പ്രകാരമെന്ന പേരില്‍ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 530 പട്ടയങ്ങളാണ് അന്നത്തെ അഡീഷണല്‍ തഹസില്‍ദാരായിരുന്ന എം.ഐ രവീന്ദ്രന്‍ നല്‍കിയത്. പട്ടയം നല്‍കാന്‍ കളക്ടര്‍ക്ക് അധികാരമുള്ള കെ.ഡി.എച്ച് വില്ലേജില്‍ മാത്രം 127 പട്ടയങ്ങള്‍ വിതരണം ചെയ്തു. 4251 ഹെക്ടര്‍ സ്ഥലമാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. കളക്ടറായിരുന്ന വി.ആര്‍ പത്മനാഭന്‍ പട്ടയം നല്‍കാന്‍ ചുമതലപ്പെടുത്തിയെന്നായിരുന്നു രവീന്ദ്രന്റെ അവകാശവാദം.

ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി ശുപാര്‍ശയില്‍ വെള്ളം ചേര്‍ത്തെന്ന പരാതി വ്യാപകമായതോടെയാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന വിലയിരുത്തലുണ്ടായത്. പാര്‍ട്ടി ഓഫീസുകള്‍ രവീന്ദ്രന്‍ പട്ടയഭൂമിയിലാണെന്നതിനാല്‍ വിഷയം സി.പി.എമ്മിനെയടക്കം പ്രതിക്കൂട്ടിലാക്കി. ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2007ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ മൂന്നാര്‍ ദൗത്യസംഘത്തെ നിയോഗിച്ചതോടെയാണ് രവീന്ദ്രന്‍ പട്ടയ വിവാദത്തിന് മൂര്‍ച്ച കൂടിയത്.

പട്ടയങ്ങളില്‍ ഏറിയ പങ്കും അഞ്ചും പത്തും സെന്റുള്ള ചെറുകിടക്കാരാണെന്ന മറുവാദവുമുയര്‍ന്നു. ഇത്തരം ഭൂമിയില്‍ ബഹുനില കെട്ടിടങ്ങളുയര്‍ന്നാല്‍ മുഖംതിരിച്ചു നില്‍ക്കില്ലെന്ന നിലപാട് ദൗത്യസംഘവും സ്വീകരിച്ചതോടെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഏതാനും ഹോം സ്റ്റേകളും റിസോര്‍ട്ടുകളും പൊളിക്കേണ്ട സാഹചര്യത്തിലെത്തി. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടയം സാങ്കേതികത്വത്തിന്റെ പേരില്‍ നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകള്‍ കോടതിയെ സമീപിച്ചതോടെ വിഷയം താല്‍ക്കാലികമായി കെട്ടടങ്ങുകയായിരുന്നു.

രവീന്ദ്രന്‍ പട്ടയമെന്ന പേരില്‍ ദേവികുളം താലൂക്കില്‍ വ്യാജപട്ടയങ്ങള്‍ വിതരണം ചെയ്തതായി പിന്നീട് വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. നാളുകള്‍ക്കിപ്പുറം വീണ്ടും വിഷയം ചര്‍ച്ചയാകുമ്പോള്‍ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടര്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിഷയം വീണ്ടും സങ്കീര്‍ണമാകുമെന്ന് വ്യക്തം.

Read more

അതിനിടെ മറ്റൊരു രസകരമായ സംഭവം കൂടിയുണ്ട്. നാടുനീളെ പട്ടയം നല്‍കിയ തഹസീല്‍ദാര്‍ രവീന്ദ്രനാകട്ടെ സ്വന്തം ഭൂമിക്ക് പട്ടയെ കിട്ടാന്‍ പതിമൂന്നുവര്‍ഷമാണ് കാത്തിരിക്കേണ്ടി വന്നത്.