'മോദി ജീയുടെ കഴിവും നേതൃത്വവും തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചു'; പത്മജ ബിജെപിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയില്‍ ഇരുന്ന് നേതാവായ ആള്‍, അദ്ദേഹം എന്നോട് ഒന്നും പറയണ്ടെന്നും പത്മജ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായിരുന്ന പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി നടത്തിയതിന് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയതും അംഗത്വം സ്വീകരിച്ച് മാധ്യമങ്ങളെ കണ്ടതും.

പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും മോദി ജീയുടെ കഴിവും നേതൃത്വവുമാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പത്മജ പറഞ്ഞു.  കോണ്‍ഗ്രസുമായി ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിട്ടു പോകണമെന്ന് താന്‍ ആലോചിച്ചുവെന്നും പത്മജ പറഞ്ഞു.

വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. ആദ്യമായാണ് പാർട്ടി മാറുന്നത്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. തന്നെ തോല്‍പ്പിച്ചതാരാണെന്നെല്ലാം തനിക്കറിയാം. ആ നേതാവിനെ കുറിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. സോണിയ ഗാന്ധിയെ പലകുറി കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം കിട്ടിയില്ല.  എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത്.

തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വം അവഗണിച്ചതാണ് തീരുമാനത്തിനു പിന്നിലെന്നാണ് പത്മജ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പത്മജയുടെ ബിജെപി പ്രവേശനത്തിനെ കുറിച്ച് നടത്തിയ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയില്‍ ഇരുന്ന് നേതാവായ ആളാണെന്നും അദ്ദേഹം എന്നോട് ഒന്നും പറയാറായിട്ടില്ലെന്നും പത്മജ പ്രതികരിച്ചു.