'ഇളംതലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാംഭീതി സൃഷ്ടിക്കുന്നു'; കലോത്സവ സ്വാഗതഗാനത്തിന് എതിരെ ആഞ്ഞടിച്ച് പി.കെ അബ്ദുറബ്ബ്

കോഴിക്കോട് നടക്കുന്ന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഇളം തലമുറകളുടെ മനസിലേക്ക് പോലും ഇസ്ലാംഭീതി സൃഷ്ടിക്കുന്ന ചിത്രീകരണമാണ് കലോത്സവവേദിയില്‍ നടന്നത്. ഇത് നടക്കുമ്പോള്‍ തിരിഞ്ഞുനിന്ന് അതിനെതിരെ ചോദിക്കാന്‍ ആരുമുണ്ടായില്ലെന്നും അദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിനെ അടക്കം രൂക്ഷമായി വിമര്‍ശിച്ച് അദേഹം ഫേസ്ബുക്കിലും രംഗത്തെത്തി.

കോഴിക്കോട് മുജാഹിദ് സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓര്‍മ്മപ്പെടുത്തി ‘മഴു ഓങ്ങി നില്‍പ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്’ കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരും നിര്‍ത്താതെ കയ്യടിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്‌കൂള്‍ യുവജനോത്സവമാണ് വേദി, മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസ മന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം.

സ്വാഗത ഗാനത്തോടൊപ്പമുള്ള ചിത്രീകരണത്തില്‍ തലയില്‍കെട്ട് ധരിച്ച ഒരാള്‍ വരുന്നു. തീര്‍ത്തും മുസ്ലിം വേഷധാരിയായ അയാളെ ഭീകരവാദിയെന്നു തോന്നിപ്പിക്കും വിധമാണ് ചിത്രീകരണം. ഒടുവില്‍ പട്ടാളക്കാര്‍ വന്നു അയാളെ കീഴ്‌പ്പെടുത്തുന്നതാണ് രംഗം. ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോള്‍ സംഘാടകരോട് തിരിഞ്ഞു നിന്നു ചോദിക്കാന്‍ ആരുമുണ്ടായില്ല. ഓങ്ങി നില്‍ക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം. ‘അതായത് കോയാ…നിങ്ങള്‍ അങ്ങോട്ട് പോണ്ടാ, ഓരെ
ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സ്വാഗത ഗാനത്തിലെദൃശ്യാവിഷ്‌കാരത്തിനെതിരെ മുസ്ലീം മത സംഘടനകള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. കവി പി.കെ ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന്‍ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് മതസംഘടനകള്‍ രംഗത്തു വന്നിരിക്കുന്നത്.