ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഓര്‍ഡിനന്‍സ് നടപ്പാകാന്‍ ഗവണര്‍ ഒപ്പിടണം.

നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് നീക്കം.

കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് മുതിര്‍ന്ന ഭരണഘടന വിദഗ്ധരില്‍നിന്ന് നിയമോപദേശം ലഭിച്ചു കഴിഞ്ഞു. മുന്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്.

ഗവര്‍ണര്‍ക്ക് പകരം വകുപ്പ് മന്ത്രിമാരെ ചാന്‍സലറായി നിയമിക്കുക എന്നതാണ് നിയമോപദേശത്തിലെ ഒരു ശുപാര്‍ശ. അതല്ലെങ്കില്‍ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ചാന്‍സലറുടെ താത്കാലിക ചുമതല വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് കൈമാറാം.

ചാന്‍സലര്‍മാരാകുന്ന വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് ശമ്പളം ഉള്‍പ്പടെയുള്ള പ്രതിഫലം നല്‍കില്ല. അധികസാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദേശമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.