സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ അംഗങ്ങള്‍ സഭയ്ക്ക് പുറത്തും പ്രതിഷേധം നടത്തി. വില കുറയ്ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കെ ബാബു എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും നിഷേധിച്ചിരുന്നു. കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് ആനുപാതികമായി കേരളവും, നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം സംസ്ഥാനങ്ങള്‍ക്ക് തുച്ഛമായ പങ്ക് നല്‍കി നികുതി കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് അത് കുറക്കേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇടത് സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചട്ടില്ലെന്നും, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്രം നികുതി കൂട്ടിയപ്പോള്‍ വന്ന സ്വാഭാവിക വര്‍ദ്ധന മാത്രമാണ് കേരളത്തില്‍ സംഭവിച്ചതെന്ന് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി.
ധനകാര്യ ഫെഡറലിസത്തെ വെല്ലുവിളിക്കുന്ന ബിജെപിക്ക് കോണ്‍ഗ്രസും പിന്തുണ നല്‍കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാരാണ് വില നിയന്ത്രണം കമ്പനികളെ ഏല്‍പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം ഡല്‍ഹിയിലേക്ക് കാളവണ്ടി സമരം നടത്തണമെന്നും ധനമന്ത്രി പരിഹസിച്ചു. സംസ്ഥാനത്തിന് അധികാരമുള്ള മദ്യം-പെട്രോള്‍ നികുതികളില്‍ പോലും അധികപ്പിരിവ് നടത്തുന്നത് കേന്ദ്രമാണ്.
Read more
പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് സൈക്കളിലായിരുന്നു സഭയിലേക്ക് എത്തിയത്. ഇതിനെ പരിഹസിച്ചു കൊണ്ടുള്ള ധനമന്ത്രിയുടെ നിലപാട് പ്രതിപക്ഷ നേതാവ് തള്ളിക്കളഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് 17 കക്ഷികള്‍ നടത്തിയ സൈക്കിള്‍ മാര്‍ച്ചില്‍ സി പി എം എംപി പങ്കെടുത്തില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സര്‍ക്കാരിന്റെ കാലത്ത് 500 കോടിയാണ് ഇന്ധന നികുതി ഇനത്തില്‍ അധിക വരുമാനം ലഭിച്ചതെങ്കില്‍ ഇടതു സര്‍ക്കാരിന് ഇതുവരെ 5000 കോടിയാണ് അധികം ലഭിച്ചത്. ജനങ്ങള്‍ക്ക് ഇതില്‍ ഒരു ഭാഗം സബ്‌സിഡിയായി നല്‍കണെമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.