പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം, പ്രതിരോധിക്കാന്‍ സര്‍ക്കാര്‍; നിയമസഭാ സമ്മേളനം ഇന്ന് മുതല്‍

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. ഇത്തവണത്തെ സമ്മേളനം 23 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവും പ്രതിപക്ഷ ശ്രമം. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ തകര്‍ത്തതും സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങള്‍ വലിയ ചര്‍ച്ച ആകും.

രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം. രാവിലെ ചേരുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ യോഗം ചോദ്യോത്തര വേള മുതല്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. വലിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ ഭരണപക്ഷം നേരിട്ടേക്കും.

പയ്യന്നൂരിലെ ഫണ്ട് വിവാദം, ലോക കേരളാ സഭയില്‍ പ്രവാസിയും മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും ഇടനിലക്കാരിയുമായ അനിത പുല്ലയില്‍ എത്തിയത്, വൈദ്യുതി നിരക്ക് വര്‍ദ്ധന, സില്‍വര്‍ലൈന്‍ പദ്ധതി, സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ എന്നിവയും പ്രതിപക്ഷം ചര്‍ച്ച ചെയ്‌തേക്കും.

Read more

നാളെ മുതല്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ആരംഭിക്കും. 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കും. സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാന്‍ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് സമ്മേളനത്തിന്റെ പ്രാധാന അജന്‍ഡ.അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് സഭയിലെത്തുന്ന ആദ്യ സമ്മേളനമാണിത്.