ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല ; കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിജ്ഞാപനം തള്ളാതെ റവന്യു മന്ത്രി

ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ തള്ളാതെയാണ് റവന്യുമന്ത്രി കെ രാജന്‍ രംഗത്തെത്തിയത്. സാമൂഹിക ആഘാത പഠനം നടത്താനാണ് അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ നടപടികള്‍ സാങ്കേതികം മാത്രമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകളടക്കം സൂചിപ്പിക്കുന്ന വിജ്ഞാപനം സര്‍ക്കാരിന് തന്നെ കുരുക്കാകുകയാണ്.

2021 ഒക്ടോബറിലാണ് ഭൂമി ഏറ്റെടുക്കുന്നതിനായി കളക്ടര്‍മാര്‍ വിജ്ഞാപനം ഇറക്കിയത്. സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്ത്വന്നത്. ഇപ്പോള്‍ ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങള്‍ അടക്കം മുറിച്ച് അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വ്വേയെക്കുറിച്ച് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തില്‍ സര്‍വ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

കെ റെയില്‍ സമരം കത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ആവര്‍ത്തിക്കുന്നത് സര്‍വ്വെ ഭൂമി ഏറ്റെടുക്കാനല്ലെന്നാണ്. എന്നാല്‍ 2021 ഒക്ടോബര്‍ 8 ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ കൃത്യമായി പറയുന്നത് തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ പാതക്കായി വിവിധ വില്ലേജുകളില്‍ നിന്നും സ്ഥലമെടുപ്പിന്റെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയില്‍ സര്‍വ്വെ നടത്തണമെന്നാണ്. സര്‍വ്വേക്ക് തടസ്സമായി മരങ്ങളുണ്ടെങ്കില്‍ മുറിക്കണമെന്നും കല്ലെന്ന് എടുത്ത് പറയാതെ അതിരടയാളങ്ങള്‍ ഇടണമെന്നും നിര്‍ദ്ദേശിക്കുന്നു. 61 ലെ സര്‍വ്വെസ് ആന്റ് ബൗണ്ടറി ആക്ട് പ്രകാരമാണ് വിജ്ഞാപനം.