കരുവന്നൂരിനെ കരുവാക്കുന്നു; തൃശൂരില്‍ സുരേഷ് ഗോപിക്കായി ഇഡി കളമൊരുക്കുന്നു; സര്‍ക്കാരിനെതിരെ ആസൂത്രിത നീക്കം; ആഞ്ഞടിച്ച് ഗോവിന്ദന്‍

തൃശൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് വേണ്ടിയുള്ള കളമൊരുക്കലാണ് കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിന്റെ സഹകരണ മേഖലയെ എങ്ങനെ തകര്‍ക്കാമെന്നാണ് ഇഡി നോക്കുന്നത്. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കളെ തുറങ്കിലടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ഇഡിയേയും സിബിഐയേയും മറ്റ് ആളുകളെയും ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ സഹകരണ മേഖലയെ കടന്നാക്രമിക്കാനാണ് നീക്കം. ഇതിനായിആസൂത്രിതമായി പ്ലാന്‍ചെയ്ത് തിരക്കഥയുണ്ടാക്കിയിട്ടുണ്ടെന്നും അദേഹം ആരോപിച്ചു.

ലോകസഭയിലേക്ക് സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കിയാണ് നാളെ പദയാത്ര നടത്തുന്നത്. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്ക് ബിജെപി എന്തിനാണ് പദയാത്ര നടത്തുന്നതെന്നും ഗോവിന്ദന്‍ ചോദിച്ചു.

ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നവരായി മാധ്യമങ്ങള്‍ മാറുന്നു. എന്നാല്‍ ഓരോദിവസവും ഇവര്‍ പരിഹാസ്യരാവുകയാണ്. നേരത്തെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴതിന് മാറ്റം വന്നിട്ടുണ്ട്. കൊല്ലത്ത് സൈനികന്റെ പറുത്ത് ചാപ്പകുത്തിയെന്നത് കേള്‍ക്കേണ്ട താമസം മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. യുപിയും കേരളവും തമ്മില്‍ എന്തു വ്യത്യാസമെന്ന തരത്തിലടക്കമായിരുന്നു അവതരണം. നിമിഷങ്ങള്‍ക്കകമാണ് അത് വ്യാജമായിരുന്നുവെന്ന് തെളിഞ്ഞതെന്നും അദേഹം പറഞ്ഞു.