മോട്ടോര്‍ വാഹന പിഴത്തുക കുറച്ച കേരളത്തിന്റെ നടപടി ശരിവെച്ച് കേന്ദ്രം

കേരളത്തില്‍ മോട്ടോര്‍ വാഹന പിഴത്തുക കുറച്ച നടപടി ശരിവെച്ച് കേന്ദ്രം. നടപടി അംഗീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി സംസ്ഥാനത്തിന് മറുപടി കത്തും നല്‍കി.

ഒരു സംസ്ഥാനത്തിനു മാത്രമായി പിഴ കുറയ്ക്കാനാവില്ല എന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പ്രയാസം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിക്കു കത്തയച്ചിരുന്നു.

മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. വന്‍ പിഴ ചുമത്താന്‍ തുടങ്ങിയതോടെ പലരും പ്രതിഷേധമുയര്‍ത്തി. തുക അടയ്ക്കാന്‍ തയ്യാറായതുമില്ല. തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവു വരുത്തുകയായിരുന്നു.

എന്നാല്‍ പുതുക്കിയ മോട്ടോര്‍വാഹന നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞ തുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നത്. നിയമം നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുമെന്ന മുന്നറിയിപ്പും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തില്‍ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഇടാക്കാനായിരുന്നു തീരുമാനം. അതുപോലെ വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്. അതേസമയം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറച്ചിട്ടില്ല.