നികുതി അടച്ചില്ല; ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട് കസ്റ്റഡിയിൽ

ഇൻഡിഗോ എയർലൈൻസിൻറെ ബസ് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. നികുതി അടച്ചില്ലെന്ന കാരണത്താലാണ് ബസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‍ലൻഡ് ഷോറൂമിൽ നിന്നാണ് വാഹനം മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്.

അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർ.ടി.ഒ അധികൃതർ അറിയിച്ചു. പിഴയും നികുതിയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്.

ഫറോക്ക് ജോയിൻറ് ആർടിഒ ഷാജു ബക്കറിന്റെ നിർദേശ പ്രകാരം അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്. അടച്ചാൽ ബസ്സ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി നടപടിക്ക് ബന്ധമില്ലെന്നും എയർപോർട്ടിലായതിനാൽ ഇതുവരെ ബസ് കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ല ഇന്ന് പുറത്തിറക്കിയപ്പോൾ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിൻറെ വിശദീകരണം.