വിദ്യാര്‍ത്ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹൻ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാൻ വിദ്യ വാഹൻ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. മുഴുവൻ സ്‌കൂളുൾ ബസ്സുകളുടെയും പരിശോധന പൂർത്തിയാക്കിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇന്ന് മുതൽ വീണ്ടും സ്‌കൂളുകൾ സജീവമാകുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളുടേയും വാഹനങ്ങളുടെ പരിശോധന പൂർത്തിയായി. മുമ്പ് മദ്യപിച്ച് വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെടുകയോ, അപകടം വരുത്തുകയോ ചെയ്ത ഡ്രൈവർമാർക്ക് സ്‌കൂൾ ബസ്സുകളിൽ ജോലി ചെയ്യാൻ അനുവദമില്ല.സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ എത്തുക്കുകയാണെങ്കിൽ സ്‌കൂൾ ഡ്യൂട്ടി എന്ന ബോർഡ് വാഹനത്തിൽ നിർബന്ധമായും വെച്ചിരിക്കണം.

രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ് വിദ്യ വാഹനം പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത് എന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. മുഴുവൻ സ്‌കൂൾ വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തെ കൃത്യമായി കണ്ടെത്തുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ വാഹനം കണ്ടെത്തി അടിയന്തര സഹായം എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

Read more

വാഹനങ്ങളിൽ സ്പീഡ് ഗവർണർ നിർബന്ധമാണ്. വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും എസ് ശ്രീജിത്ത് അറിയിച്ചു. 2 വർഷത്തെ കൊവിഡ് കാലെത്ത ഇടവേളക്കുശേഷം 42.9 ലക്ഷം വിദ്യാർഥികളാണ് ഇന്ന് സ്‌കൂളിലെത്തിയത്. വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധമാണ്. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനത്തിൽ കർശന നിലപാട് സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.