ആരോപണവിധേയനായ എംഎല്‍എ പരിസ്ഥിതി സമിതി അംഗം

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്ക് നിര്‍മ്മിച്ചുവെന്ന ആരോപണം നേരിടുന്ന പി.വി.അന്‍വര്‍ എം.എല്‍.എ നിയമസഭ പരിസ്ഥിതി സമിതി അംഗം. കയ്യേറ്റം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിശോധിക്കുന്ന സമിതിയില്‍, ആരോപണവിധേയനായ എം.എല്‍.എ തുടരുമ്പോള്‍ സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

നിയമം ലംഘിച്ച് പുഴയുടെ ഒഴുക്കുതടഞ്ഞു, അധികം ഭൂമികൈവശം വെച്ചു എന്നീ പരാതികള്‍ ഉയര്‍ന്നിട്ടും , പി.വി.അന്‍വര്‍ സമിതിയില്‍ അംഗമായി തുടരുകയാണ്. സിപിഎം പരിസ്ഥിതി സമിതിയിലേക്ക് നിയോഗിച്ചതും അന്‍വറിനെത്തന്നെ. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതിയില്‍ അനില്‍ അക്കര, പി.വി. അന്‍വര്‍, കെ. ബാബു, ഒ.ആര്‍.കേളു, പി.ടി.എ റഹീം, കെ.എം. ഷാജി, എം. വിന്‍സെന്റ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമുളള നിയമസഭയുടെ സംവിധാനമാണ് സമിതി. കക്കാടംപൊയില്‍ വിഷയത്തില്‍ പോലും നിയമസഭ സമിതി പരിശോധനക്കെത്തിയാല്‍ , അംഗം എന്ന നിലയില്‍ പി.വി. അന്‍വറിനും വേണമെങ്കില്‍ സിറ്റിങ്ങില്‍ പങ്കെടുക്കാം.