'ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ മന്ത്രിമാർ അടക്കം ഉണ്ട്, അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല'; രമേശ് ചെന്നിത്തല

ശബരിമല സ്വർണകൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എംഎൽഎ കൂടിയായ എ പദ്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ മന്ത്രിമാർ അടക്കം ഉണ്ട് എന്ന് ചെന്നിത്തല പറഞ്ഞു. അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്‌സിസ്റ്റ് നേതാക്കന്‍മാര്‍ ജയിലിലായിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടല്ലോ എന്നും ചെന്നിത്തല ആചോദിച്ചു.

ഒന്നാം പിറണായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്ത് അയിരുന്നു. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം അടിച്ചു മാറ്റിയിരിക്കുന്നു. സിപിഐഎം നേതാക്കന്‍മാര്‍ സ്വര്‍ണത്തോട് വലിയ താത്പര്യമുള്ളവരാണെന്ന് ഈ രണ്ട് സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നു. പോറ്റിയുമായി ഗൂഢാലോചന നടത്തി ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയ ആളുകളെ ശിക്ഷിക്കുക തന്നെ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.