കേരളത്തിന്റെ താത്‌പര്യം സംരക്ഷിക്കാന്‍ പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ല; ഒരുമിച്ച് കേന്ദ്രത്തിന് നിവേദനം നല്‍കാനാകാത്തത് വിഷമമുണ്ടാക്കിയെന്ന് ധനമന്ത്രി

കേരളത്തിന്റെ പൊതു താത്പര്യം സംരക്ഷിക്കുന്നതിന് പ്രതിപക്ഷം ഭരണപക്ഷം എന്ന വ്യത്യാസമില്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷം സഹകരിക്കുന്നത് നല്ല കാര്യമാണ്. മുഴുവന്‍ കേരളീയരും കേരളത്തിന്റെ താല്‍പര്യത്തിനായി ഒരുമിച്ച് നില്‍ക്കണം. കേരളത്തിന് ഒരുമിച്ച് കേന്ദ്രത്തിന് ഒരു നിവേദനം നല്‍കാനായില്ല എന്നത് വലിയ വിഷമമുണ്ടാക്കിയ കാര്യമാണ് എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് നീങ്ങാന്‍ തീരുമാനിക്കുന്നത് ഗുണകരമാണെന്നും അദേഹം പറഞ്ഞു.

നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണെന്ന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. അര്‍ഹമായ വിഹിതം അനുവദിക്കാതെ പിടിച്ചുവെയ്ക്കുന്നു. ചെറിയ കാരണങ്ങള്‍ പറഞ്ഞ് നല്‍കേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്.

കേരളത്തില്‍നിന്ന് ഒരു രൂപ പിരിക്കുമ്പോള്‍ അതില്‍നിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം. കേരളത്തിന് ലഭിക്കുന്നതിനേക്കാള്‍ ആറും എട്ടും ഇരട്ടി വരെ തിരികെ കിട്ടുന്ന സംസ്ഥാനങ്ങളുണ്ട്. എന്നിട്ടും കേരളത്തിന് അര്‍ഹമായത് തടഞ്ഞുവെയ്ക്കുകയാണ്.

ആരോഗ്യ മേഖലയില്‍ ലഭിക്കേണ്ട 1400 കോടിയോളം രൂപ തന്നിട്ടില്ല. ആശുപത്രികളുടെ ബ്രാന്റിങ്ങിന്റെ പേരിലാണ് നല്‍കാതിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കും വീടുവെയ്ക്കുന്നതിനും നല്‍കകേണ്ട തുക ഈ കാരണത്താല്‍ നല്‍കിയിട്ടില്ല.

Read more

ശുചിമുറി,സ്‌കുള്‍ തുടങ്ങിയ ചില കാര്യങ്ങളില്‍ കേരളം മുന്നേറിയതും ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ മറ്റ് മേഖലകളില്‍ വളരാനുള്ള സാഹചര്യം ഒരുക്കാനാകുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.