ദേവസ്വം ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ, മാസ് ഡ്രില്‍, തടയുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴും ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ആര്‍.എസ്.എസ് മാസ് ഡ്രില്‍ നടത്തുന്നുണ്ട്. ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആര്‍.എസ്.എസ് പരിശീലനം തടയാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി 2021 മാര്‍ച്ച് 30ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ക്ഷേത്ര ഭരണാധികാരികള്‍ക്ക് നല്‍കിയതായി മന്ത്രി അറിയിച്ചു.

ഗുരുവായൂര്‍, കൊച്ചി, കൂടല്‍മാണിക്യം എന്നീ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇതുവരെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള 1,240 ക്ഷേത്രങ്ങളിലെ ആര്‍.എസ്.എസ് പ്രവര്‍ത്തനം വിലക്കിയിരുന്നു. ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കും മാസ് ഡ്രില്ലും അനുവദിക്കില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മലബാര്‍, തിരുവതാംകൂര്‍ ദേവസ്വങ്ങള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വലിയ തോതില്‍ ഭൂമി കയ്യേറ്റം നടന്നതായും കണ്ടെത്തി. 25,187.4 ഏക്കര്‍ ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. സ്പെഷ്യല്‍ ടീം നടത്തിയ സര്‍വേയില്‍ മലബാര്‍ ദേവസ്വത്തിന് കീഴിലെ 1,123 ക്ഷേത്രങ്ങളുടെ 24693.4 ഏക്കര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തി. തിരുവതാംകൂര്‍ ദേവസ്വത്തിലെ 494 ഏക്കര്‍ കയ്യേറി.

ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലെ മണത്തല വില്ലേജ് ദ്വാരക ബീച്ചിന് സമീപത്തുള്ള ഭൂമിയും കയ്യേറിയിട്ടുണ്ട്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 5568.99 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.