വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല; എല്‍ഡിഎഫിന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് എം സ്വരാജ്

വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ലെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. വര്‍ഗീയശക്തികളുടെ വോട്ട് വേണ്ട, എല്ലാ നല്ല മനുഷ്യരുടെയും വോട്ടുകള്‍, എല്ലാ മനുഷ്യരുടെയും വോട്ടുകളും എല്‍ഡിഎഫിന് വേണം. വര്‍ഗീയ ശക്തികളെ മനുഷ്യരായി തന്നെ കണക്കാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ആ പ്രശ്‌നം ഉദിക്കുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.

വര്‍ഗീയ നിലപാടുള്ളവര്‍ മനസില്‍ നിന്ന് ആ വാര്‍ഗീയ വിഷം കളഞ്ഞ് മതനിരപേക്ഷ വാദികളായി ജനാധിപത്യത്തിന്റെ പാതയിലേക്ക് വരണമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് മത വര്‍ഗീയ സംഘടനകളുടെ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്റെ പ്രതികരണം. പ്രസംഗത്തില്‍ ഉറച്ച് നിന്ന സിദ്ദിഖ് സംഘടനകളോടല്ല മനുഷ്യരോടാണ് വോട്ട് തേടിയതെന്നും പറഞ്ഞു.

Read more

എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച വെള്ളിയാഴ്ച, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയില്‍ ടി എം സിദ്ദിഖ് നടത്തിയ പ്രസംഗമാണ് ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിയൊരുക്കിയത്. ഒരു സംഘടനയോടും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് സിദ്ദിഖ് പറഞ്ഞു. മനുഷ്യരോടാണ് വോട്ട് ചോദിച്ചത്. മതനിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആവശ്യപ്പെട്ടത്. വര്‍ഗീയ കക്ഷികളായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പെട്ടുപോയവരുണ്ട്. വര്‍ഗ്ഗീയതയുടെ തീക്ഷ്ണത മനസിലാകാതെ, അജണ്ട മനസിലാകാതെ പെട്ടുപോയവരോട് മതനിരപേക്ഷതയിലേക്ക് തിരിച്ചുവരാനുള്ള അഭ്യര്‍ത്ഥനയാണ് നടത്തിയതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.