പലസ്തീനെ ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍ നിന്നും ശശി തരൂരും അക്രമിക്കുന്നു; 'ഭീകര' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് എം സ്വരാജ്

പലസ്തീനെ ടെല്‍ അവീവില്‍ നിന്ന് ഇസ്രയേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്നും ശശി തരൂരും അക്രമിക്കുകയാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബര്‍ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ലന്ന് സ്വരാജ് വിമര്‍ശിച്ചു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ‘ഭീകരവാദികളുടെ അക്രമ’ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുകയാണെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവില്‍ ഡോ.ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് ‘ഭീകരവാദികളുടെ അക്രമ’ണമാണെന്ന് ഡോ.ശശി തരൂര്‍ ഉറപ്പിക്കുന്നു.

ഒപ്പം ഇസ്രായേലിന്റേത് ‘മറുപടി’ യും ആണത്രെ …..! വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബര്‍ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രായേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല.
ടെല്‍ അവീവില്‍ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോള്‍ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോല്‍പിച്ചതിന്റെ ആഹ്ലാദത്തിലാണ്.