തീരശോഷണത്തിന് എതിരെ കടുത്ത പ്രതിഷേധവുമായി ലത്തീന്‍ സഭ; പള്ളികളില്‍ കരിങ്കൊടി

തീരശോഷണത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി ലത്തീന്‍ സഭ. തിരുവനന്തപുരത്ത് അതിരൂപതയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കരിങ്കൊടി ഉയര്‍ത്തിയത്. അതേസമയം വിവിധ ഇടവകകളില്‍ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശം ഉപരോധിക്കും.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

ഈ മാസം 31 വരെ തുറമുഖ കവാടത്തിന് മുന്നില്‍ സമരം തുടരും. തീരദേശ പ്രദേശങ്ങളില്‍ നിന്ന് കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും. ശേഷം മുല്ലൂരില്‍ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകല്‍ ഉപരോധ സമരം അതിരൂപത സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഇത് പരിഹരിക്കാന്‍ ഈ മാസം 22ന് മന്ത്രിമാരുടെ യോഗം ചേരും. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.