ഇടതുമുന്നണി തിരിഞ്ഞ് നോക്കുന്നില്ല; കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ തോമസ്; കേരളത്തിലേക്ക് പറന്നിറങ്ങാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടതുമുന്നണിയെ പിന്തുണച്ചിട്ടും സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവായ പ്രഫ. കെ.വി. തോമസ് വീണ്ടും കോണ്‍ഗ്രസില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി നേരിട്ട അദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ എത്തിയ അദേഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടതിന് പിന്നാലെയാണ് കെ.വി.തോമസിനെതിരേ പാര്‍ട്ടി നടപടിയെടുത്തത്. ഉമ തോമസ് തൃക്കാക്കരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകകൂടി ചെയ്തതോടെ തോമസ് ഏറെക്കുറെ നിശബ്ദനായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അദേഹത്തെ പൂര്‍ണമായി അവഗണിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തിയെങ്കിലും പര്‍ട്ടി തോമസിനെ അവഗണിക്കുകയാണ് ഉണ്ടായത്. സിപിഎമ്മിന്റെ ജില്ലാവ നേതാക്കള്‍വരെ അവഗണിക്കുന്നതാതി തോന്നിയതോടെയാണ് തോമസ് വീണ്ടും കോണ്‍ഗ്രസില്‍ സജീവമാകാന്‍ തീരുമാനിച്ചത്.
അതിനിടെ ശശി തരൂര്‍ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷപദത്തിലേക്ക് മത്സരിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ പൊതുനിലപാടിനു വിരുദ്ധമായി തരൂരിനെ പിന്തുണച്ച് കെ.വി. തോമസ് സംസ്ഥാന നേതൃത്വത്തോടുള്ള നീരസം ആവര്‍ത്തിച്ചിരുന്നു. സി.പി.എം. സെമിനാറില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ പാര്‍ട്ടിയില്‍ നോട്ടപ്പുള്ളിയായി മാറിയ തോമസിനെ കൈവിടുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. തരൂര്‍ ജയിച്ചിരുന്നെങ്കില്‍ തോമസിന്റെ തിരിച്ചുവരവിനു വഴിതെളിയുമായിരുന്നു.

ഇന്നലെ കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ തരൂരിന്റെ വസതിയിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. എ.ഐ.സി.സി അംഗമായി തുടരുന്ന അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാന്‍ സാങ്കേതികമായി കെ.പി.സി.സിക്കു തടസമുണ്ട്. ഡല്‍ഹിയില്‍ തങ്ങുന്ന തോമസ് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് ലക്ഷ്യമിടുന്നത്. ഒരാഴ്ചയോളം ഡല്‍ഹിയില്‍ തങ്ങുന്ന അദ്ദേഹം, ഈ മാസം 22നുശേഷമേ നാട്ടിലേക്കു മടങ്ങൂ.