കെ.വി തോമസിന് ലോട്ടറി; കാബിനറ്റ് റാങ്കില്‍ ഡഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി; ലക്ഷം രൂപ ശമ്പളം; പത്ത് സ്റ്റാഫുകള്‍

മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാര്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ചിട്ടില്ലായിരുന്നു. പകരം, 2021 സെപ്റ്റംബര്‍ 15ന് നെതര്‍ലന്‍ഡ്‌സ് മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫിസര്‍ ഓണ്‍ സെപ്ഷല്‍ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. 2022 സെപ്റ്റംബര്‍ 17ന് സേവന കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി.

മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോണ്‍ഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെ.വി.തോമസ് പാര്‍ട്ടിയുമായി അകലുന്നത്.

എ. സമ്പത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത് 7.26 കോടി രൂപയായിരുന്നു. 2019 -20 ല്‍ 3.85 കോടിയും 2020 21 ല്‍ 3.41 കോടി രൂപയും സമ്പത്തിനും പരിവാരങ്ങള്‍ക്കുമായി ചെലവായി. ലോകസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സമ്പത്തിനെ 2019 ആഗസ്തിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചത്. ധനമന്ത്രി ബാലഗോപാല്‍ ആണ് സമ്പത്തിനും പരിവാരങ്ങള്‍ക്കുമായി ചെലവഴിച്ച തുക വെളിപ്പെടുത്തിയത്.

സമ്പത്തിന് 4 പേഴ്സണല്‍ സ്റ്റാഫുകളേയും നല്‍കിയിരുന്നു. ദിവസ വേതനത്തിന് 6 ഓളം പേരേയും സമ്പത്തിനായി നല്‍കി. ഇഇത്രയും സ്റ്റാഫുകള്‍ കെ വി തോമസിനും ലഭിക്കും. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ റസിഡന്റ് കമ്മീഷണറായും അദ്ദേഹത്തെ സഹായിക്കാന്‍ സ്റ്റാഫുകളും ഉണ്ടായിരിക്കുമ്പോഴാണ് ആദ്യം സമ്പത്തിനെയും ഇപ്പോള്‍ കെവി തോമസിനെയും ക്യാബിനറ്റ് റാങ്ക് നല്‍കി പുനരധിവസിപ്പിച്ചത്.