'ശമ്പളരഹിത സേവനം 44-ാം ദിവസം' യൂണിഫോമില്‍ ബാഡ്ജ്കുത്തി പ്രതിഷേധിച്ച കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റി

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ്കുത്തി പ്രതിഷേധിച്ചു ജോലിയെടുത്ത കെ എസ് ആര്‍ ടി വനിതാ കണ്ടക്റ്റര്‍ക്ക് ശിക്ഷയായിസ്ഥലം മാറ്റം.വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില.എസ്.നായരെയാണ് സ്ഥലം മാറ്റിയത്.നാല്‍പ്പത്തിനാല് ദിവസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. പ്രതിഷേധ സൂചകമായി ശമ്പള രഹിത സേവനം 44ാം ദിവസം എന്ന ബാഡ്ജ് യൂണിഫോമില്‍ കുത്തിയാണ് അഖില ജോലിയെടുത്തത്.

ഇത് ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണെന്നും , ഈ ബാഡ്ജ് ധരിച്ച ജോലിയെടുക്കുന്നത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സര്‍ക്കാരിനും കോര്‍പ്പറേഷനും അവമതിപ്പുണ്ടാക്കിയെന്നും ഇത് അച്ചടക്ക ലംഘനമാണെന്നും പറഞ്ഞാണ് അഖിലയെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവിറങ്ങിയത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ശമ്പള രഹിത സേവനം എന്ന ബാഡ്ജ് കുത്തി ജോലിയെടുക്കുന്ന അഖിലയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിമാറിയിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബലറാം ഉള്‍പ്പെടെ നിരവധി പേര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടും അഖിലയെ പിന്തുണച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു.