'ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍', വിമര്‍ശിച്ച് കോടിയേരി

മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. അതു കൊണ്ടാണ് പള്ളികളില്‍ പ്രതിഷേധം നടത്തുമെന്ന് അവര്‍ തീരുമാനിച്ചത്. ആര്‍എസ്എസിന് ബദലായി ചില മുസ്ലിം സംഘടനകളും പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാളയം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരളത്തിലെ മതനിരപേക്ഷത തകര്‍ത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രചരിപ്പിക്കുന്നു. ഹലാല്‍ എന്ന വാക്കിനെ തെറ്റായി ചിത്രീകരിക്കാനും, മത ചിഹ്നമാക്കാനും ശ്രമം നടക്കുന്നുണ്ട്. ചില മുസ്ലിം സംഘടനകളും ഇതിന് ബദലായി പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ അനുവദിക്കരുത്. തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി സഖാക്കള്‍ അധികാര ദല്ലാളന്മാരായി മാറരുതെന്നും, എല്ലാം പാര്‍ട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു. സ്വയം അധികാര കേന്ദ്രങ്ങളായി മാറാന്‍ പാടില്ല. ഗൂണ്ടാ സംഘങ്ങളെ സംരക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വലത് ശക്തികള്‍ ശ്രമിച്ചു. കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികള്‍ ഇല്ലാതാക്കാനാണ് ബിജെപിയും, കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്. തിരുവല്ല പെരിങ്ങരയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത് ആസൂത്രിത കൊലപാതകം ആണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബിജെപി-ആര്‍എസ് എസ് നേതൃത്വം വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ച് നടത്തിയ നിഷ്ഠൂര കൊലപാതകമാണ്.

സന്ദീപിന്റെ വീട് ഇന്നലെ കോടിയേരി സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന് എല്ലാ സംരക്ഷണവും സഹായവും സിപിഎം നല്‍കുമെന്ന് കോടിയേരി ഉറപ്പ് നല്‍കി. ആര്‍എസ്എസ് അക്രമ പാതയില്‍ നിന്ന് പിന്തിരിയണമെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റേത് സമാധാന പാതയാണ്. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ല. സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.