മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോ; ഇ.പി ജയരാജനെ പിന്തുണച്ച് കെ.കെ ശൈലജ

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ച രീതിയെ ന്യായീകരിച്ച് കെ.കെ ശൈലജ. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോയെന്ന് കെ കെ ശൈലജ നിയമസഭയില്‍ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ടിക്കറ്റെടുത്ത് കയറിയ കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അവരുടെ യാത്ര തടഞ്ഞിരുന്നില്ല എന്നും ശൈലജ ഓര്‍മ്മിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓടിക്കയറിയത് തെറ്റാണ്. അത് തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എം പി ഓഫീസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്ഐ നിലപാട് തള്ളിയത്. ഓഫീസ് ആക്രമണമെന്നത് യുഡിഎഫ് ശൈലിയാണ്. മാന്യതയുണ്ടെങ്കില്‍ വിമാനത്തിലെ പ്രതിഷേധത്തെ പ്രതിപക്ഷം തള്ളി പറയണമെന്നും കെ കെ ശൈലജ പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്ഐയുടെ പേര് പറഞ്ഞുവെന്നും കെ.കെ ഷൈലജ ആരോപിച്ചു. അതേസമയം സമരം അക്രമാസക്തമായതിനെ കുറിച്ച് പഠിക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ ഇന്ന് വയനാട്ടിലെത്തും. സംസ്ഥാന പ്രസിഡന്റ് അനുശ്രീയ്ക്ക് പുറമെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരും സംഘത്തിലുണ്ടാകും. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കേസില്‍ റിമാന്‍ഡിലായ സാഹചര്യത്തില്‍ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധിക്കും. പ്രധാന ഭാരവാഹികളില്‍ നിന്നടക്കം വിവരം ശേഖരിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.