'മുഖ്യപ്രതികള്‍ക്ക് വധശിക്ഷ ലഭിക്കേണ്ടിയിരുന്നു'; ചാക്കോ ശിക്ഷിക്കപ്പെടുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ്

കെവിന്‍ വധക്കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ പിതാവ്. പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് കോടതി നല്‍കിയത്. മുഖ്യപ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കേണ്ടിയിരുന്നു.

30 വര്‍ഷത്തോളമെങ്കിലും അവര്‍ ശിക്ഷ അനുഭവിക്കണം. അര്‍ഹമായ ശിക്ഷയാണ്. വധശിക്ഷ വേണ്ടെന്നാണ് കോടതി പറഞ്ഞത്. വധശിക്ഷ വേണ്ടതായിരുന്നു എന്ന് അഭിപ്രായമുണ്ട്. മാത്രമല്ല ചാക്കോ അകത്തു പോകണമായിരുന്നു. എല്ലാവരുടേയും ആഗ്രഹം അതായിരുന്നു. അതുണ്ടായില്ല. അതിനെതിരെ കോടതിയെ സമീപിക്കും.

അന്വേഷണ ഉദ്യോഗസ്ഥരായ എല്ലാവരും ഏറെ കഷ്ടപ്പെട്ടു. എസ്.പി ഹരിശങ്കര്‍, ഡി.വൈ.എസ്.പി, മറ്റു പൊലീസുകാര്‍. അവരെല്ലാം ഞങ്ങള്‍ക്കൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്.

ചാക്കോയെ വിടാന്‍ പറ്റില്ല. ചാക്കോ ഇതില്‍ പ്രധാനിയാണ്. കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം-കെവിന്റെ പിതാവ് പറഞ്ഞു.

കെവിന്റെ ഭാര്യ നീനുവിനെ കുറിച്ചുള്ള ചോദ്യത്തിന് അവള്‍ പഠിക്കുകയല്ലേ പഠിക്കട്ടെയെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സ്വന്തം അപ്പനും സഹോദരനുമെതിരെ അവള്‍ ഭയങ്കരമായി പറഞ്ഞില്ലേ. അപ്പനും അമ്മയ്ക്കും ആങ്ങളയ്ക്കും എതിരെയല്ലേ പറഞ്ഞത്. വിഷമമുണ്ടാകാം- അദ്ദേഹം പറഞ്ഞു.