യൂണിയൻ അസാധുവാക്കും; വിധികര്‍ത്താവിന്‍റെ മരണത്തിൽ ശക്തമായി നടപടിയുമായി കേരള സര്‍വകലാശാല

കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിൽ ഇടപെടലുമായി കേരള സര്‍വകലാശാല. നിലവിലെ സര്‍വകലാശാല യൂണിയൻ അസാധുവാക്കാനാണ് അധികൃതരുടെ തീരുമാനം. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനും തീരുമാനമുണ്ട്.

സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കേരള സര്‍വകലാശാല അധികൃതര്‍ കത്ത് നല്‍കും. നിലവിലെ സര്‍വകലാശാല യൂണിയൻ അസാധുവാക്കും. പഴയ ജനറല്‍ ബോഡിയാണ് യൂണിയൻ രൂപവത്കരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വന്നു. കാലാവധി പുതുക്കണമെന്ന യൂണിയൻ ആവശ്യം വൈസ് ചാന്‍സിലര്‍ തള്ളി. സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് യൂണിയന്‍റെ ചുമതലയും കൈമാറും.

കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട മുഖ്യപ്രതിയായ പിഎൻ ഷാജി ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിഎൻ ഷാജി ആത്മഹത്യാ ചെയ്തതിന് കാരണം എസ്എഫ്ഐയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപിയും രംഗത്തെത്തിയിരുന്നു.